Tuesday, August 3, 2010

തൃശൂരില്‍ ബി.വി.ബിയില്‍ ജേണലിസം ചെയ്യുമ്പോളാണ്, എല്ലാവരും പ്ലാച്ചിമടയില്‍ പോകാന്‍ തീരുമാനിച്ചു. ^അറുബോറന്‍ ക്ലാസുകളില്‍ നിന്ന് ജംപ് ചെയ്യുക ^ഉദ്ദേശ ശുദ്ധി നിശ്കളങ്കം^ കുടിവെള്ളത്തിനായി ജീവിതം സമരമാക്കിയ ഒരു ദേശത്തിന് കൂറ് പ്രഖ്യാപിക്കുക എന്നതും ലക്ഷ്യമായിരുന്നു. കുടല്‍ പുറത്തേക്ക് തെറിക്കുമോ എന്ന് തോന്നിപ്പോകും അവരുടെ മുദ്രാവാക്യം കേട്ടാല്‍.അത്രയ്ക്കും ഊര്‍ജമെടുത്താണ് തൊണ്ട കീറി അവര്‍ വായുവില്‍ മുഷ്ടി എറിയുന്നത്. മൂന്ന് വര്‍ഷം മുമ്പ് കര്‍ണ്ണപടങ്ങളില്‍ വന്നടിച്ച ആ തീക്കാറ്റ് ഇപ്പോഴും ഉള്ളം പൊള്ളിക്കുന്നു.
കെ.എസ്.ആര്‍.ടി.സിയെയും സ്വകാര്യബസിനെയും ടൂറിസ്റ്റ് വാഹനമാക്കിയാണ് യാത്ര.അന്ന് ജിഷ കണ്ടക്ടര്‍ക്ക് കൊടുക്കാന്‍ ഏല്‍പ്പിച്ച കുറിപ്പടി വായിച്ചതോര്‍ത്ത് കരച്ചിലാണ് വരുന്നത്.'അടിച്ചു തകര്‍ക്കണമെന്ന്' കരുതിയവരും ഒപ്പമുണ്ട്. ഉച്ചമയക്കത്തിലാണ് പെരുമാട്ടി പഞ്ചായത്തും കടന്ന് ഊഷര ഭൂമിയിലെത്തിയത്.സമരക്കാരെ കണ്ടു, സംസാരിച്ചു,റാഫിസാറിന്റെ ക്ലാസില്‍ നിന്ന് കിട്ടിയ മുഴുവന്‍ ആവേശവും പേറി എടുത്താല്‍ പൊങ്ങാത്ത കാമറ തോളത്ത് തൂക്കിയവര്‍ ആ പാവങ്ങളെ നിര്‍ത്തിയും ഇരുത്തിയും പൊരിച്ചും പോസ് ചെയ്യിപ്പിച്ചു.ആയുസില്‍ കഞ്ഞിയെ വെറുത്തവര്‍പോലും മയിലമ്മയ നല്‍കിയ 'അവയിലബിള്‍' വറ്റ് വാങ്ങിക്കഴിച്ച് വയര്‍ തലോടി.
സന്ദര്‍ശക ബുക്കില്‍ ഒപ്പുചാര്‍ത്തി പ്ലാച്ചിമടയോട് യാത്ര പറഞ്ഞു. ഇനി ഒരുപക്ഷെ, ഇവിടേക്ക് വണ്ടി കയറിക്കൊള്ളണമെന്നില്ല. പാലക്കാട്ട് നിന്ന് തൃശൂരിലേക്കുള്ള ബസിലാണിപ്പോള്‍ യാത്ര.പലരും 'തൂക്കിത്തുടങ്ങി'. ഉറക്കം നഷ്ടപ്പെട്ടഒരാളാണ് ആ കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടിയത്. കൂട്ടത്തിലെ 'ഐ.എം.എഫും വേള്‍ഡ് ബാങ്കും' സ്ത്രീകളുടെ സീറ്റിലിരുന്ന് കൊക്കകോള കുടിച്ച് വയര്‍ വീര്‍പ്പിക്കുന്നു! അവരുടെ വയര്‍ കൊക്കപ്പുഴു തിന്നുപോകട്ടെ.എന്നാലും മയിലമ്മ പൊറുക്കില്ല.

അടിവര

ചില വരകള്‍ അടിയിലായാലും മുകളിലായാലും മനുഷ്യനെ അടികൊള്ളിക്കും. അത്തരത്തിലൊരു അടി  ഇന്നലെ ബഷീറിനിട്ട് കിട്ടി.ടി.കെ പേജിലെ 'നെല്ലും പതിരും' വായിച്ച ലേഖകന്‍ ചില 'പിതിരുകള്‍' കണ്ടെത്തി  കോഴി കൂവുംമുമ്പേ ബ്യൂറോയിലേക്ക് വിളിച്ചു. പാതിരാമയക്കത്തിലായിരുന്ന സെക്യൂരിറ്റി 'പ്രബോധകനാണ്' ഫേണെടുത്തത്....... വിട്ട ഭാഗം വല്‍സേട്ടന്‍ പൂരിപ്പിക്കട്ടെ.
മംഗലാപുരത്ത് നിന്ന് കൊതുകിന്റെ കടിയുംവാങ്ങി പട്ടികടിച്ചപോലെ നീരുമായി വന്ന ബഷീറിനെ പ്രശസ്ത നിരൂപകന്‍ പ്രശാന്ത് കോലഴി നിന്ന നില്‍പ്പില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. നീര് വെച്ച കൈപോലെ 'സന്തോഷ്' എന്ന് സ്വയം അവകാശപ്പെടുന്ന ബഷീറിന്റെ ആമാശയം നിറഞ്ഞു.
ചുണ്ടുവിനെ ഉറക്കിക്കിടത്തി പ്രൂഫിലെത്തിയ അനില്‍ നായരെന്ന അനിത് കുമാറിന് ബഷീറിന്റെ വക ഇരുത്തിപ്പൊരിക്കല്‍.
സംഭാഷണത്തില്‍ നിന്ന്: ബഷീര്‍: നിങ്ങള്‍ എവിടെ നോക്കിയാ പ്രൂഫ് വായിക്കുന്നത്? നായര്‍: നിങ്ങള്‍ എവിടെ നോക്കിയാ എഡിറ്റ് ചെയ്യുന്നത്? ബഷീര്‍:വലത്തേ തലക്കലേക്ക് വിരല്‍ ചൂണ്ടി ഉത്തരപ്പെട്ടു, സിസ്റ്റത്തില്‍ നോക്കി....മൊത്തം തെറ്റാണല്ലോ ഫയലില്‍...ആടിനെ വിഴുങ്ങിയ 'നീര്‍ക്കോലിയെ' പോലെ നായര്‍: ഞാന്‍ സംശയം തോന്നിയതിന്റെ അടിയില്‍ 'അടിവരയിട്ടിരുന്നു';നിങ്ങള്‍ ശ്രദ്ധിക്കാത്തതിന് എന്റെ കണ്ണട എന്ത് പിഴച്ചു?  സിസ്റ്റത്തില്‍ ഫയല്‍ വിളിച്ച ബഷീറിന് ചോദ്യം മുട്ടി.ജെ.സി.ബി വന്നിട്ടും ബഷീറിന്റെ  നാവ് പിന്നെ  പൊന്തിയില്ല. 'നാവിന്റെ ഒരു തലവര'അല്ലാതെന്തു പറയാന്‍...
ജേണലിസം ക്ലാസില്‍ അടിവരയിട്ട് പഠിച്ചത് ഞാന്‍ ഒരിക്കല്‍ക്കൂടി അയവിറക്കി.പത്രം ഇറക്കുന്നത് സബ്^എഡിറ്ററാണ്. അതിന്റെ മുഴുവന്‍ ഉത്തരവിദത്തവും അവനില്‍ നിക്ഷിപ്തം.

Friday, July 30, 2010

'പൈസ താ സേട്ടാ'


ഇന്നത്തെ യാത്രയിലും ഞാനവളെ കണ്ടു. തൊണ്ടപൊട്ടുമാര്‍ച്ചുത്തില്‍ അവള്‍ പാടുന്ന 'തുംസെമില്ലേ കിത്തേ മന്നാഹെ'ക്ക് കൂടെയുള്ള കിളവന്‍ ഹാര്‍മോണീയം മീട്ടുന്നുണ്ട്. ഇടയ്ക്ക് ശ്രുതി പിഴയ്ക്കുന്നുണ്ടെങ്കിലും യാത്രക്കാര്‍ മുഴുവന്‍ തുടയില്‍ താളം പിടിക്കുകയാണ്.
വിശപ്പകറ്റാനുള്ള കരച്ചിലാണത്.ഗുരുവായൂര്‍ പാസഞ്ചറിലെ സ്ഥിരം ഗായികയാണ് ഈ പെണ്‍കുട്ടി. എനിക്കീ പ്രായത്തില്‍ അനുജത്തി ഉണ്ടായിരുന്നെങ്കില്‍ അവളിപ്പോള്‍ ആറിലോ ഏഴിലോ പഠിക്കുന്നുണ്ടാകണം. സീസണ്‍ പാസഞ്ചേഴ്സിന്റെ വെടിപറച്ചിലുകള്‍ ഈ സമയം നിശ്ചലമാകും. സ്ഥിരം കുറ്റിയാണെങ്കിലും ഇവള്‍ക്ക് നാണയത്തുട്ടുകള്‍ നല്‍കാന്‍ മിക്കവരും കീശപരതും.യാത്രക്കാര്‍ക്ക് മുന്നില്‍ നീട്ടിയ കൈകളുമായി മിനിട്ടുകളോളം തമ്പടിക്കുന്ന സ്വഭാവക്കാരിയല്ലിവള്‍. യാത്രക്കാരുടെ മുഖത്ത് നോക്കിയാണ് പൈസ കൈപ്പറ്റല്‍ . അവര്‍ക്കറിയാം ആരൊക്കെയാണ് തന്റെ വിശപ്പടക്കുകയെന്ന്. ഇതിനിടെ തന്റെ മുന്നിലെത്തുന്ന ഈ പാവം പിടിച്ച പെണ്‍കുട്ടിയ പുച്ഛത്തോടെ ആട്ടിപ്പായിക്കുന്നവരും ഇല്ലാതില്ല. പക്ഷെ ഇവള്‍ നടന്നകന്നാലും ട്രെയിനിന്റെ മുരള്‍ച്ചയെ കീഴ്പ്പെടുത്തി ചെവികളിലെത്തുന്ന 'തുംസെ മില്ലെ'ക്കൊപ്പം താളമീട്ടാന്‍ കൈതട്ടിമാറ്റിയവരുടെ വിരലുകളും ഉണ്ടാകും.
ഇന്നും അവളുടെ കൈ ഊഴം കഴിഞ്ഞ് എന്റെ അടുത്തെത്തി. എന്റെ മുഖത്തേക്കായിരുന്നില്ല അവളുടെ നോട്ടം. തിന്നുകഴിഞ്ഞ് പകുതിയായ ലെയ്സിന്റെ പാക്കറ്റ് ഞാനവള്‍ക്കുനേരെ നീട്ടി. എന്റെ മുഖത്തേക്ക് ഒരു നോട്ടമെറിഞ്ഞ് 'പൈസ താ സേട്ടാ'യെന്നവള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കീശയില്‍ കൈയിട്ടെങ്കിലും കൈയ്യില്‍ കനത്തിലൊന്നും തടഞ്ഞില്ല. എ.ടി.എമ്മില്‍ നിന്നെടുത്ത നൂറിന്റെ നോട്ട് അവള്‍ക്ക് കൊടുക്കാനാവില്ലല്ലോ...

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ



ഉറുഗ്വായ് താരം ഡിഗോ ഫോര്‍ലാന്‍ കൊല്‍ക്കത്തയില്‍ എത്തിയിരിക്കുന്നു.പ്രിയപ്പെട്ട മറഡോണ വന്നശേഷം വംഗനാട്ടിലെത്തിയ ലോകോത്തര താരമാകണം ഫോര്‍ലോന്‍. രണ്ടുപേരുടെയും പേരിന്റെ തുടക്കത്തില്‍ ഡിഗോ വന്നതും യാദൃശ്ചികം.
ടെലിവിഷനു മുന്നില്‍ കണ്ണും വായയും തുറന്ന് പാതിരാവിനെ സമ്പന്നമാക്കിയ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഫോര്‍ലോനെ തൊടാന്‍ കിട്ടിയ അവസരമായി ഇതിനെ കാണുക. ഫുട്ബാള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ പൂച്ചക്കണ്ണന്‍ ഒരു ദിവസം മുഴുവന്‍ അടച്ചിട്ട മുറയില്‍ വിശ്രമത്തിലാണത്രെ. so, നമ്മള്‍ ഉമ്മറപ്പടിയില്‍ കാത്തിരുന്നേപറ്റു. കണ്‍മുന്നില്‍ കാണുന്ന ഫുട്ബാള്‍ ദൈവങ്ങളെ കണ്ട് വിശപ്പടക്കൂ.നമ്മുടെ യൊരുവയറ്റിപിഴപ്പ്. അല്ലേല്‍ ദഹനക്കേട് പിടിക്കും. ഒരു പക്ഷെ, ഉള്ളംകൈയില്‍ നിന്ന് ചോരപൊടിയുവോളം കൈയടിച്ചതിനുള്ള ഉപകാര സ്മരണയാകണം ഈ വരവ്. എന്തായാലും ഫര്‍ലോങ്ങുകള്‍ താണ്ടി ഫോര്‍ലാന്‍ വന്നല്ലോ.thanks forlan.

Monday, July 12, 2010

ഉണ്ണിയേട്ടന്‍


ഉണ്ണിയേട്ടന്‍ ഞങ്ങള്‍ക്കെന്നും അത്ഭുതമായിരുന്നു.ഇത്തരം മനുഷ്യര്‍ മണ്ണില്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാകം ദൈവം അത്ര പെട്ടെന്ന് ഈ ലോകത്തെ നശിപ്പിക്കാത്തതെന്ന് ഞാന്‍ പലപ്പോഴും ആലോപിച്ചിട്ടുണ്ട്. ജീവിക്കാന്‍ ആവശ്യത്തിന് വകയുണ്ടായിട്ടും മോനും മരുമോളും ഭാര്യയും അടങ്ങുന്ന കുടുംബം മോശമല്ലാത്ത രീതിയില്‍ നാട്ടില്‍ ജീവിച്ചിരുന്നിട്ടും ഉണ്ണിയേട്ടന്‍ ഒറ്റപ്പാലം ഉപേക്ഷിച്ച് ചെട്ടിയങ്ങാടിയിലെത്തുകയായിരുന്നു.എന്നാല്‍ ബന്ധങ്ങള്‍ വലിച്ചെറിഞ്ഞല്ല ഉണ്ണിയേട്ടന്റെ വരവ്. ഉണ്ണിയേട്ടന്‍ അങ്ങനെയാണ്. ആരെയും ആശ്രയിക്കാതെ എന്നാല്‍ എല്ലാവര്‍ക്കും ആശ്രയമായി ഉണ്ണിയേട്ടന്‍ ജീവിച്ചു. ഭാര്യയും മോനും കാണണമെന്നുതോന്നുമ്പോള്‍ ചെട്ടിയങ്ങാടിയിലെ മൂന്നുനില ബില്‍ഡിങ്ങിന്റെ ഗ്രൌണ്ട് ഫ്ലോറിലുള്ള കോണിപ്പടിയുടെ കീഴെ പട്ടികയും പലകയും വെച്ച് കെട്ടിയുണ്ടാക്കിയ മുറിയില്‍ എത്തും. ഏതാനും ചില സംസാരങ്ങളിലൊതുങ്ങും അവരുടെ കൂടിക്കാഴ്ച.
ഈ മൂന്നുനിലകെട്ടിടത്തിന്റെ കാവല്‍ക്കാരനാണ് ഉണ്ണിയേട്ടന്‍. പിന്നെ ഉറക്കം നഷ്ടപ്പെടാന്‍ എന്തെങ്കിലും വേണോ? ഉണ്ണിയേട്ടന്‍ എപ്പോഴും ഉണര്‍ന്നിരിക്കും. മതിമറന്ന് ഉറങ്ങുന്ന രീതി പത്തുപന്ത്രണ്ട് വര്‍ഷമായി ഇല്ല. ഇതിനിടെ കിനാക്കള്‍ പോലും വറ്റിയിരുന്നു. ഉറക്കത്തിലേക്കെങ്ങാനും വഴുതിവീണാല്‍ ഞെട്ടിയുണരുന്ന ഉണ്ണിയേട്ടനെ പലപ്പോഴും കണ്ടിട്ടുണ്ട്. അത്രയ്ക്കും ജാഗ്രത്തായി ഇമവെട്ടാതെ കണ്ണും കാതും തുറന്നുവെച്ച് ഉണ്ണിയേട്ടന്‍ ആ മൂന്നുനിലകെട്ടിടത്തിന് കാവലിരുന്നു.
ഇതിനിടെ നേരമ്പോക്കേന്നോണം ഉണ്ണിയേട്ടന്‍ തന്റെ വീടിനുസമീപം തുറന്ന ചായക്കട സമീപത്തെ കച്ചവടക്കാര്‍ക്കും ചുമട്ടുത്തൊഴിലാളികള്‍ക്കും ആശ്രയമായി. അഞ്ച് രൂപക്ക് ചായയും പരിപ്പുവടയും കിട്ടുന്ന ഭൂമി മലയാളത്തിലെ ഏക ചായക്കട ഉണ്ണിയേട്ടന്റേതാകും. പലപ്പോഴും പൈസ കൊത്താല്‍ പിന്നെ കണക്ക്കൂട്ടാം എന്നാകും മറുപടി. ഇടക്ക് പലപ്പോഴും ഇവിടെ നിന്ന് കഞ്ഞിയു ചമ്മന്തിയും കഴിക്കാനുള്ള ഭാഗ്യവും ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ ഇതിനിടക്ക് ഉണ്ണിയേട്ടന്‍ രോഗിയായത് ആരും അറിഞ്ഞില്ല. എല്ലാവര്‍ക്കും വേണ്ടി ഉറക്കമൊളിച്ച ഉണ്ണിയേട്ടന്‍ വര്‍ഷങ്ങളായിട്ട് ഉറങ്ങിയിട്ടില്ലത്രെ.ന്യൂമോണിയ പിടിച്ച് കിടപ്പിലായ ഉണ്ണിയേട്ടനെ സമീപത്തെ കച്ചവടക്കാര്‍ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നെ മൂന്ന് ദിവസം ഐ.സി.യുവില്‍ കിടന്നു.നാലാം ദിവസം ഡ്യൂട്ടിക്കെത്തിയ ഞങ്ങള്‍ കേള്‍ക്കുന്നത് ഉണ്ണിയേട്ടന്റെ മരണവാര്‍ത്തയാണ്. മരണം കാത്താണ് മൂന്ന് ദിവസം ആശുപത്രിയില്‍ കിടന്നതെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ വയ്യ. സ്ട്രോങ്ങ് ചായ പ്രതീക്ഷിച്ചിരുന്ന ഞങ്ങള്‍ക്ക് പിന്നീടുള്ള ദിവസങ്ങളില്‍ കാണാനായത് തലയണയും വിരിയും ബാക്കിയാക്കി ഉണ്ണിയേട്ടന്റെ ഇട്ടേച്ചുപോയ പ്ലാസ്റ്റിക് കട്ടിലാണ്.

ഫോര്‍ലാന്‍ ദ ഗ്രേറ്റ്


സോക്കര്‍ സിറ്റിയിലെ പച്ചപുല്‍മൈതാനത്ത് പന്തുരളുംമുമ്പ് വാഴ്ത്തപ്പെട്ടവരുടെ കൂട്ടത്തില്‍ എത്ര പരതിയാലും ഫോര്‍ലാന്റെ പേര് കാണില്ല. പ്രശംസയുടെ കണ്ഡഭാരവും പേറി കക്കയും റൂണിയും ആരാധകക്കൂട്ടത്തില്‍ നൃത്തം വെക്കുമ്പോള്‍ ഫോര്‍ലാന്‍ ഹൈ ആള്‍ട്ടിറ്റ്യൂഡില്‍ ആളൊഴിഞ്ഞ പോസ്റ്റില്‍ മഴവില്‍കിക്കിന് മൂര്‍ച്ചക്കൂട്ടുകയായിരുന്നു.ശ്രമം ഫലംകണ്ടു എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ഘാനക്കെതിരെ തൊടുത്ത തീയുണ്ട.ഗോള്‍തൂണുകള്‍ക്കു കീഴെ ട്രപ്പീസുകളിക്കാരനെപോലെ പറന്നുനടക്കുന്ന ഗോളി കിങ്ങ്സ്റ്റണിനും പിടികൊടുക്കാതെ പോയ ജബുലാനി നെയ്ലോണ്‍ വല കീറിമുറിച്ച് പുറത്ത്കടക്കുമെന്ന് തോന്നിച്ചു.പിന്നീടത് സാക്ഷാല്‍ ജര്‍മനിക്കെതിരെയും അമേരിക്കക്കെതിരെയും ഒരിക്കല്‍കൂടി ഫുട്ബാള്‍ലോകം കണ്ടു,മൂക്കത്ത് കൈ വെച്ച്. ദൈവമേ നന്ദി! മെസിയിലും റൊണാള്‍ഡോയിലും ദ്രോഗ്ബയിലും മോഹലസ്യപ്പെട്ട ഞങ്ങള്‍ ഭ്രാന്തിന്റെ വക്കിലായിരുന്നു. തക്കസമയത്ത് നീ ആകാശത്ത് നിന്നിറക്കിയ മന്നയും സല്‍വയുമാണ് ഈ ഫോര്‍ലാന്‍. ഈ പൂച്ചക്കണ്ണന്‍ അനുസരണക്കേട് കാണിക്കുന്ന മുടിയെ പിന്നിലേക്ക് വലിച്ച്കെട്ടിയും നിഷ്കളങ്കമായ ചിരിയും സമ്മാനിച്ച് പന്ത് ഗോള്‍വരകടന്ന ശേഷം ഇരുകൈകളും വായുവിലേക്കെറിഞ്ഞ് സഹതാരങ്ങളെ പുല്‍കാനായി സൈഡ്ബെഞ്ച് ലക്ഷ്യമിട്ടുള്ള റിഥത്തോടെയുള്ള ആ ഓട്ടം ആഫ്രിക്കയുടെ ഓര്‍മകളില്‍ മായാത്ത ഫ്രെയ്മാകും.
നമ്മള്‍ പേര്ചൊല്ലിപഠിക്കുന്ന താരകുമാരന്‍മാരില്‍ പലരും ഇളംവെയിലില്‍ പോലും ചിറകറ്റ് വീഴുമ്പോള്‍ തീ തുപ്പുന്ന സൂര്യനു കീഴെ നടുനിവര്‍ത്തി കളിക്കുന്ന ചിലരെ നാം കാണാതിരുന്നു കൂടാ.ലോകത്തിന്റെ കളിമുറ്റത്ത് വിലാസം നഷ്ടപ്പെട്ട ഒരു രാജ്യത്തെ ഒറ്റക്ക് തോളിലേറ്റി, കീറിമുറിക്കാന്‍ വരുന്ന 'സിംഹങ്ങളെയും','ആനക്കൂട്ടത്തെയും','കാളക്കുറ്റന്‍മാരെയും മലര്‍ത്തിയടിച്ച് നെഞ്ച്വിരിച്ച് വിജയശ്രീലാളിതനാകുമ്പോള്‍ അവര്‍ക്ക് വേണ്ടി കൈയടിക്കാത്തവന്റെ കൈ പിന്നെ പൊങ്ങാതിരിക്കട്ടെ!
ഫോര്‍ലാന്‍ ഒരു ജനതയുടെ വികാരമായത് അങ്ങനെയാണ്.ശരാശരി കളിക്കാരനായ സുവാരസുപോലും സഭാകമ്പം ഊരിക്കളഞ്ഞ് നിറഞ്ഞ് തുള്ളാന്‍ തുടങ്ങിയത് ഫോര്‍ലാനില്‍ നിന്ന് ആവേശം കുത്തിവെച്ചാണ്.ക്വാര്‍ട്ടറില്‍ ഘാനക്കെതിരെ എക്സ്ട്രാടൈം അന്ത്യത്തോടടക്കുമ്പോള്‍ ഗോള്‍ വരമ്പില്‍ നിന്ന് പന്ത് കൈകൊണ്ട് തടത്തിട്ട സുവാരസ് ഒരേസമയം ഹീറോയോ വില്ലനോ ആയി.പക്ഷേ അസമാവോ എടുത്ത കിക്ക് ബാറില്‍ തട്ടിതിരിച്ചുവന്നത് വിധിയെന്നുമാത്രം പറഞ്ഞുകൂടാ. അത് മുണ്ടാരിയടിച്ചാലും ഗോള്‍ വരകടക്കില്ലായിരുന്നു. കാരണം യവന ദേവന്‍മാരാണ് അന്ന് ഉറുഗ്വായിക്ക് വേണ്ടി ബൂട്ടുകെട്ടിയത്.ഫോര്‍ലാന് ദൈവലോകം പോലും പിന്തുണ പ്രഖ്യാപിച്ചു എന്നതിന്റെ തെളിവ്. സെമിയില്‍ ജര്‍മനിയോട് കളിച്ച കളി ഫുട്ബാള്‍ പണ്ഡിതര്‍ ഓര്‍ത്തുവെക്കും. മ്യൂളറുടെ ഗോളിന് മറുപടിയായി മിനിറ്റുകള്‍ക്കകമാണ് നിറയൊഴിച്ചത്. അതും എണ്ണം പറഞ്ഞ രണ്ട് ഗോള്‍. അതിലും ഫോര്‍ലാന്‍ ഹൃദയം കൊണ്ട് ഒപ്പിട്ടിരുന്നു. ബോക്സില്‍ നിന്ന് ഗോളിക്ക് ലംമ്പമായി എടുത്ത അതി മനോഹരമായ അക്രോബാറ്റിക് ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയില്‍ കിടന്ന് കിതച്ചു. സെമിര്‍ ഖാദിരി 86^ാം മിനിറ്റില്‍ തപ്പിത്തടഞ്ഞ് ഗോള്‍ കണ്ടെത്തി നീരാളിയെയും ജര്‍മനിയെയും സംരക്ഷിച്ചെങ്കിലും 90^ാം മനിറ്റില്‍ ഫോര്‍ലാന്‍ എടുത്ത ഫ്രീകിക്ക് വരും നൂറ്റാണ്ടിലും ചില്ലിട്ട് ഓര്‍മയില്‍ സൂക്ഷിക്കാന്‍ പോന്നതാണ്. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ജര്‍മന്‍ മതില്‍ 'ചീട്ടുകൊട്ടാരം'പോലെ തകരാതിരുന്നത്്.അപ്പോഴേക്കും യവന ദേവന്‍മാര്‍ ബൂട്ടഴിച്ചിരുന്നു.ഫ്രീകിക്കില്‍ നിന്ന് തുടങ്ങി ഫ്രീകിക്കില്‍ തന്നെ അവസാനിപ്പിച്ച ഫോര്‍ലാന്‍ പിന്നെ വിയര്‍ത്തൊലിച്ച ജഴ്സി പിഴിഞ്ഞ് മുഖംപൊത്തി.

Monday, July 5, 2010

ആസ്യ ടീച്ചര്‍


ആക്സമികമായാണ് ആ മരണ വാര്‍ത്ത കണ്ടത്.ഡെസ്ക്കില്‍ ചരമ വാര്‍ത്തകളുമായി കെട്ടി മറിയുമ്പോള്‍ ഇത്തരം നടുക്കങ്ങള്‍ ഇടിത്തീയായി പതിക്കുന്നത് ഇത് രണ്ടാംതവണയാണ്.അന്ന് എനിക്ക് ജനറല്‍ പേജുകളുടെ ഉത്തരവാദിത്തമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആയുസ് ഒടുങ്ങിയവരുടെ സാമൃാജ്യത്തിലേക്ക് പ്രവേശിക്കേണ്ടി വരാറില്ല. ഇവിടെ തീര്‍ച്ചയായും ഞാന്‍ എത്തിനോക്കുകയായിരുന്നു എന്ന് വേണം പറയാന്‍. ഏതോ അദൃശ്യ ശക്തിയുടെ മൌനാനുവാദത്തോടെ എട്ടാം പേജ് മോണിറ്ററില്‍ പ്രത്യക്ഷപ്പെട്ടതും ഓര്‍മയില്‍ ക്ലാവു പിടിച്ചു തുടങ്ങിയ ചിത്രം തെളിഞ്ഞതും ഒരുമിച്ചാണ്.'ഹജ്ജിന് പോകാന്‍ പോളിയോ എടുത്ത് ശരീരം തളര്‍ന്ന ആസ്യ ടീച്ചര്‍ മരിച്ചു'.ഹെഡിംഗ് വായിച്ചതും പടത്തിലേക്ക് ഒരിക്കല്‍കൂടി എന്റെ കണ്ണുകള്‍ ആഴ്ത്തിയിറക്കി. കൊടിയത്തൂര്‍ പി.ടി.എം.എച്ച്.എസില്‍വെച്ച് 12 വര്‍ഷം മുമ്പ് എനിക്ക് മനുഷ്യന്‍ സാമൂഹ്യജീവിയാണെന്നതും നാനാത്വത്തില്‍ ഏകത്വവുമൊക്കെ ചൊല്ലിത്തന്ന ആസ്യ ടീച്ചറുടെ മുഖമായിരുന്നു അന്ന് അകം നിറയെ.
വാദിറഹ്മയിലെ ജീവിതത്തിനിടയില്‍ ആസ്യ ടീച്ചര്‍ എനിക്ക് ആവേശവും ആശ്വാസവുമായിരുന്നു.നിര്‍ഭാഗ്യവശാല്‍ 'അണ്ണാച്ചി'എന്ന അപരനാമത്തിലാണ് ടീച്ചറെക്കുറിച്ച് ഞാന്‍ കേള്‍ക്കാന്‍ തുടങ്ങുന്നത്. കൊടിയത്തൂര്‍ പോലുള്ള ' ഇസ്ലാമിക' ഗ്രാമങ്ങളില്‍ ഹിജാബും കൈമുഴുവന്‍ മറയുന്ന ബ്ലൌസും ധരിക്കാത്ത ആസ്യടീച്ചര്‍ അവര്‍ക്ക് നികൃഷ്ട ജീവിയായിരുന്നു. തെല്ല് അത്ഭുതത്തോടെയാണ് ടീച്ചറെ അന്നാട്ടുകാര്‍ വരവേറ്റത്. പക്ഷേ 'ജാഹിലിയ്യാ' നാട്ടില്‍ നിന്ന് കുറുക്കന്‍ തടായിയിലെത്തിയ ഞാന്‍ സ്വന്തം നാട്ടുകാരിയായാണ് ടീച്ചറെ കാണുന്നത്. സത്യത്തില്‍ ടീച്ചറിന്റെ പിറന്ന മണ്ണ് ഇന്നും എനിക്ക് അജ്ഞാതമാണ്. പലപ്പോഴും ചോദിക്കണമെന്ന് കരുതിയിട്ടും നാവ് പൊക്കാന്‍ ധൈര്യം വന്നില്ല.
പി.ടി.എം.എച്ച്.എസിലെ അതികായര്‍ വാഴുന്ന 10 ഇയില്‍ നാലാമത്തെ ബഞ്ചില്‍ ഇടത്തേയറ്റത്താണ് എന്റെ സ്ഥാനം. കഴുത്തിന് ഭാരമായി ക്ലാസ് ലീഡര്‍ പദവിയും കൂടെയുണ്ട്.'മണ്ടന്‍മൂല'യില്‍ തൊമ്മന്‍ ഞാനായിരുന്നു. സ്വാഭാവികമായും ടീച്ചറുമായി അടുക്കുന്നത് അങ്ങനെയാണ്. ഉച്ചകഴിഞ്ഞുള്ള മയക്കത്തിനിടെ സാമൂഹ്യപാഠം പിരിയഡില്‍ ചോദ്യവുമായി ടീച്ചര്‍ വരുമ്പോള്‍ ഞാനാകെ കോരിത്തരിക്കും. ഈസി ക്വസ്റ്റ്യന്‍ ചോദിക്കണേ എന്നാകും പ്രാര്‍ഥന. ഉത്തരം മുട്ടിയാല്‍ ഉള്ളംകയ്യില്‍ വീഴുന്ന വടിയെ ഓര്‍ത്തല്ല പേടി. നാണക്കേടാണ്. അല്ലെങ്കിലും ടീച്ചറുടെ ചൂരല്‍ കഷായത്തിന് മധുരമാണ്. പക്ഷേ നാണക്കേടിന്റെ കയ്പ് എത്ര കഴുകിയാലും നാവിന്‍ തുമ്പത്ത് പറ്റിപ്പിടിച്ചിരിക്കും. മിക്കപ്പോഴൂം ശരിയുത്തരം പറയാന്‍ കഴിഞ്ഞത് ടീച്ചര്‍ക്ക് എന്നോടുള്ള മതിപ്പ് കൂട്ടാന്‍ കാരണമായി. ഞാന്‍ യത്തീമാണെന്നും വീട് ആലുവായാണെന്നുമൊക്കെ അറിഞ്ഞപ്പോള്‍ കൂടുതല്‍ വാല്‍സല്യമായി.ശേഷം എന്നെ ആലുവക്കാരനെന്നേ വിളിക്കൂ. ഇടക്ക് പലപ്പോഴും വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അപകര്‍ഷബോധവും ഭീരുത്വവും പറങ്കിമാവിനും പാറക്കൂട്ടങ്ങള്‍ക്കുമിടയിലുള്ള ടീച്ചറിന്റെ വീട്ടിലേക്കുള്ള എന്റെ വഴി മുടക്കി.
നീണ്ട അവധി ദിനങ്ങള്‍ക്കേ ഞാന്‍ വീട്ടില്‍ പോയിരുന്നുള്ളു. മടങ്ങി വന്നാല്‍ വിശേഷങ്ങള്‍ ചോദിക്കുന്ന ടീച്ചര്‍ എനിക്ക് അത്ഭുതമായിരുന്നു. അവസാനമായി സെന്‍ഡ് ഓഫ് ദിനത്തില്‍ ടീച്ചറോട് യാത്ര ചോദിക്കുമ്പോള്‍ എന്റെ ഉള്ളം ഇരുണ്ടിരുന്നു. നല്ല നിലയിലെത്തിയാലും ആസ്യടീച്ചറെയൊന്നും മറക്കരുതെന്ന് പറഞ്ഞ ടീച്ചറിന്റെ വാക്കുകള്‍ ഇപ്പോഴും ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്താറുണ്ട്. 'വാദിറഹ്മയില്‍ വരുമ്പോള്‍ വീട്ടില്‍ വരണം'എന്ന് ആവശ്യപ്പെട്ടെങ്കിലും പലപ്പോഴും തടായിക്കുന്ന് കയറിയിട്ടും ടീച്ചറിന്റെ താഴ്വരയിലേക്ക് ഇറങ്ങാന്‍ മനസ്സ് അനവദിച്ചില്ല. ഇതിനിടയില്‍ ടീച്ചര്‍ തളര്‍ന്നതും എവിടെനിന്നോ എന്റെ ചെവിയിലെത്തിയിരുന്നു. പക്ഷേ ആ കിടപ്പ് മരണത്തിലേക്കുള്ള വഴിയായിരുന്നുവെന്ന് കരുതിയില്ല. ഇതിനിടയില്‍ എപ്പോഴെങ്കിലും ടീച്ചര്‍ എന്നെ ഓര്‍ത്തിരുന്നോ എന്നെനിക്കുറപ്പില്ല. അനേകായിരം ശിഷ്യരില്‍ ഈ മുഖം അത്രപ്പെട്ടെന്ന് മറക്കുമെന്നും ഞാന്‍ വിശ്വസിക്കില്ല. ഇടക്ക് പലപ്പോഴും കത്തയക്കണമെന്നും വിളിക്കണമെന്നുമൊക്കെ കരുതിയെങ്കിലും മരണത്തിന്റെ വിളിക്ക് മുമ്പില്‍ എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു.