Monday, July 12, 2010

ഉണ്ണിയേട്ടന്‍


ഉണ്ണിയേട്ടന്‍ ഞങ്ങള്‍ക്കെന്നും അത്ഭുതമായിരുന്നു.ഇത്തരം മനുഷ്യര്‍ മണ്ണില്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാകം ദൈവം അത്ര പെട്ടെന്ന് ഈ ലോകത്തെ നശിപ്പിക്കാത്തതെന്ന് ഞാന്‍ പലപ്പോഴും ആലോപിച്ചിട്ടുണ്ട്. ജീവിക്കാന്‍ ആവശ്യത്തിന് വകയുണ്ടായിട്ടും മോനും മരുമോളും ഭാര്യയും അടങ്ങുന്ന കുടുംബം മോശമല്ലാത്ത രീതിയില്‍ നാട്ടില്‍ ജീവിച്ചിരുന്നിട്ടും ഉണ്ണിയേട്ടന്‍ ഒറ്റപ്പാലം ഉപേക്ഷിച്ച് ചെട്ടിയങ്ങാടിയിലെത്തുകയായിരുന്നു.എന്നാല്‍ ബന്ധങ്ങള്‍ വലിച്ചെറിഞ്ഞല്ല ഉണ്ണിയേട്ടന്റെ വരവ്. ഉണ്ണിയേട്ടന്‍ അങ്ങനെയാണ്. ആരെയും ആശ്രയിക്കാതെ എന്നാല്‍ എല്ലാവര്‍ക്കും ആശ്രയമായി ഉണ്ണിയേട്ടന്‍ ജീവിച്ചു. ഭാര്യയും മോനും കാണണമെന്നുതോന്നുമ്പോള്‍ ചെട്ടിയങ്ങാടിയിലെ മൂന്നുനില ബില്‍ഡിങ്ങിന്റെ ഗ്രൌണ്ട് ഫ്ലോറിലുള്ള കോണിപ്പടിയുടെ കീഴെ പട്ടികയും പലകയും വെച്ച് കെട്ടിയുണ്ടാക്കിയ മുറിയില്‍ എത്തും. ഏതാനും ചില സംസാരങ്ങളിലൊതുങ്ങും അവരുടെ കൂടിക്കാഴ്ച.
ഈ മൂന്നുനിലകെട്ടിടത്തിന്റെ കാവല്‍ക്കാരനാണ് ഉണ്ണിയേട്ടന്‍. പിന്നെ ഉറക്കം നഷ്ടപ്പെടാന്‍ എന്തെങ്കിലും വേണോ? ഉണ്ണിയേട്ടന്‍ എപ്പോഴും ഉണര്‍ന്നിരിക്കും. മതിമറന്ന് ഉറങ്ങുന്ന രീതി പത്തുപന്ത്രണ്ട് വര്‍ഷമായി ഇല്ല. ഇതിനിടെ കിനാക്കള്‍ പോലും വറ്റിയിരുന്നു. ഉറക്കത്തിലേക്കെങ്ങാനും വഴുതിവീണാല്‍ ഞെട്ടിയുണരുന്ന ഉണ്ണിയേട്ടനെ പലപ്പോഴും കണ്ടിട്ടുണ്ട്. അത്രയ്ക്കും ജാഗ്രത്തായി ഇമവെട്ടാതെ കണ്ണും കാതും തുറന്നുവെച്ച് ഉണ്ണിയേട്ടന്‍ ആ മൂന്നുനിലകെട്ടിടത്തിന് കാവലിരുന്നു.
ഇതിനിടെ നേരമ്പോക്കേന്നോണം ഉണ്ണിയേട്ടന്‍ തന്റെ വീടിനുസമീപം തുറന്ന ചായക്കട സമീപത്തെ കച്ചവടക്കാര്‍ക്കും ചുമട്ടുത്തൊഴിലാളികള്‍ക്കും ആശ്രയമായി. അഞ്ച് രൂപക്ക് ചായയും പരിപ്പുവടയും കിട്ടുന്ന ഭൂമി മലയാളത്തിലെ ഏക ചായക്കട ഉണ്ണിയേട്ടന്റേതാകും. പലപ്പോഴും പൈസ കൊത്താല്‍ പിന്നെ കണക്ക്കൂട്ടാം എന്നാകും മറുപടി. ഇടക്ക് പലപ്പോഴും ഇവിടെ നിന്ന് കഞ്ഞിയു ചമ്മന്തിയും കഴിക്കാനുള്ള ഭാഗ്യവും ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ ഇതിനിടക്ക് ഉണ്ണിയേട്ടന്‍ രോഗിയായത് ആരും അറിഞ്ഞില്ല. എല്ലാവര്‍ക്കും വേണ്ടി ഉറക്കമൊളിച്ച ഉണ്ണിയേട്ടന്‍ വര്‍ഷങ്ങളായിട്ട് ഉറങ്ങിയിട്ടില്ലത്രെ.ന്യൂമോണിയ പിടിച്ച് കിടപ്പിലായ ഉണ്ണിയേട്ടനെ സമീപത്തെ കച്ചവടക്കാര്‍ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നെ മൂന്ന് ദിവസം ഐ.സി.യുവില്‍ കിടന്നു.നാലാം ദിവസം ഡ്യൂട്ടിക്കെത്തിയ ഞങ്ങള്‍ കേള്‍ക്കുന്നത് ഉണ്ണിയേട്ടന്റെ മരണവാര്‍ത്തയാണ്. മരണം കാത്താണ് മൂന്ന് ദിവസം ആശുപത്രിയില്‍ കിടന്നതെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ വയ്യ. സ്ട്രോങ്ങ് ചായ പ്രതീക്ഷിച്ചിരുന്ന ഞങ്ങള്‍ക്ക് പിന്നീടുള്ള ദിവസങ്ങളില്‍ കാണാനായത് തലയണയും വിരിയും ബാക്കിയാക്കി ഉണ്ണിയേട്ടന്റെ ഇട്ടേച്ചുപോയ പ്ലാസ്റ്റിക് കട്ടിലാണ്.

3 comments:

  1. ചിലര്‍ അങ്ങിനെയാണ്..
    ജീവനേക്കാളും നമ്മെ സ്നേഹിക്കും..
    അവരുടെ സ്നേഹം നമ്മള്‍ തിരിച്ചറിയുമ്പോളെക്കും,
    അവരെ നമുക്ക് നഷ്ട്ടപ്പെട്ടിട്ടുണ്ടാവും..

    ReplyDelete
  2. jhan sheri vekkunnu badhar.....
    but unniyettanu aru pakarakkaranakum?

    ReplyDelete
  3. idhu vaayichu kazhiyumbol kalangiya kannumaayallaathe enikku computerinte munnil ninnum enikkan vayyaa.....riyaskaaku ini aaru pakarakaaranaakum. i

    ReplyDelete